ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം

ആദി ദ്രാവിഡരുടെ ഒരു പ്രധാന സങ്കേതമായിരുന്നു ഈ പ്രദേശം. കല്ലേറ്റുംകര കേന്ദ്രീകരിച്ച് പഞ്ഞപ്പിള്ളി പ്രദേശത്തായി അയ്യന്‍ തിരുകണ്ടന്‍ എന്ന ദ്രാവിഡരാജാവ് ഈ ദേശം അടക്കിവാണിരുന്നു. തിരുകണ്ടന്‍ രാജാവ് തന്റെ മകളുടെ വിവാഹത്തിന് കൊച്ചിരാജാവിനെ ക്ഷണിച്ചു. അധഃസ്ഥിതജാതിക്കാരനായ തിരുകണ്ടന്‍ രാജാവ്, തന്നെ വിവാഹത്തിന് ക്ഷണിച്ചത് അധിക്ഷേപിക്കാനാണെന്ന് കൊച്ചിരാജാവിനു തോന്നിയെങ്കിലും, രാജകീഴ്വഴക്കമനുസരിച്ച് രാജാവ് വിവാഹദിനം പന്തലിപാടത്തേക്ക് എഴുന്നള്ളി. അന്നത്തെ രാജാവിനെ ആര്‍ഭാടമായി സ്വീകരിക്കുവാന്‍ വെറ്റിലകൊണ്ട് അതിവിശാലമായ ഒരു പന്തല്‍ തീര്‍ത്തത് ഇന്നത്തെ പന്തല്‍പാടത്തായിരുന്നുവെന്നു പറയപ്പെടുന്നു. തളിര്‍വെറ്റില കൊണ്ട് മേഞ്ഞ മനോഹരമായ കല്ല്യാണപന്തലിലേക്ക് പ്രവേശിച്ച മഹാരാജാവിനെ സ്വര്‍ണ്ണലിഖിത തൂണുകളും സ്വര്‍ണതാലമേന്തിയ സുന്ദരിമാരും സ്വര്‍ണ്ണനാണയം നിറച്ച സ്വര്‍ണ്ണപറയും കൊണ്ടാണത്രെ തിരുകണ്ടന്‍രാജാവ് സ്വീകരിച്ചത്. സമ്പദ്സമൃദ്ധി വിളിച്ചറിയിക്കുന്ന ഈ പ്രകടനങ്ങള്‍ നാടുവാഴിയുടെ അസൂയയെ ആളികത്തിച്ചുവെന്നും കാല്‍തൊട്ട് വന്ദിക്കാനായി കൂനിഞ്ഞ തിരുകണ്ടന്‍ രാജാവിനെ, കൊച്ചിരാജാവ് വാളൂരി ഗളച്ഛേദം ചെയ്തുവെന്നും അതോടെ ആദി ദ്രാവിഡവാഴ്ച അവസാനിച്ചെന്നുമാണ് ചരിത്രസൂചനകള്‍. പഞ്ഞപ്പിള്ളി ഒരു ബുദ്ധമതകേന്ദ്രമായിരുന്നുവെന്നു വിശ്വസിക്കപ്പെടുന്നു. ഈ പഞ്ചായത്തില്‍ ഇപ്പോള്‍ ഉയര്‍ന്ന ജനവാസമുള്ള പല പ്രദേശങ്ങളും പണ്ടുകാലത്ത് വന്യമൃഗങ്ങള്‍ വിഹരിച്ചിരുന്ന കാടുകളാണ്. ആലുകള്‍ ധാരാളമുള്ള സ്ഥലമായിരുന്ന ഇവിടം ആലൂര്‍ എന്നു വിളിക്കപ്പെട്ടിരുന്നതായും പില്‍ക്കാലത്ത് ആലൂര്‍ ലോപിച്ച് ആളൂര്‍ എന്ന സ്ഥലനാമമുണ്ടായെന്നും ഒരഭിപ്രായമുണ്ട്. സമീപമുള്ള ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് ആളുകള്‍ കൂടുതലായി വസിച്ചിരുന്ന പ്രദേശം എന്ന അര്‍ത്ഥത്തില്‍ ആളൂര്‍ എന്നറിയപ്പെടുന്നുവെന്നും അഭിപ്രായമുണ്ട്. ആനത്തടം, ആനപ്പാറ, പുലിപ്പാറകുന്ന്, മാനാട്ട്കുന്ന് (മാനുകളുള്ള കാട്ടുകുന്ന്) എന്നീ പേരുകളും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ടവയാണ്. ദേവരുകാട്, കിഴക്കേകാട്, പതിക്കാട് എന്നീ കരപ്പേരുകളും കാടിന്റെ ആധിക്യത്തെ സൂചിപ്പിക്കുന്നവയാണ്. ആദിദ്രാവിഡരുടെ ഒരു പ്രധാന സങ്കേതമായിരുന്നു ഈ പ്രദേശം. തെങ്ങുകള്‍ ധാരാളമായി ഉണ്ടായിരുന്ന സ്ഥലമാണ് താഴെക്കാട് എന്ന് അറിയപ്പെട്ടതെന്ന് പ്രസിദ്ധ ചരിത്രഗവേഷകനും കൊച്ചിയിലെ ആക്ടിംഗ് ദിവാനുമായിരുന്ന കോമാട്ടില്‍ അച്യുതമേനോന്‍ അഭിപ്രായപ്പെടുന്നു. പണ്ടുകാലത്ത് കരക്കുടിശിക വരുത്തുന്നവര്‍ക്കുള്ള ശിക്ഷാവിധി മുതുകില്‍ കല്ലുകയറ്റിനിര്‍ത്തുക എന്നതായിരുന്നു. അത്തരം ശിക്ഷകള്‍ നടപ്പാക്കിയിരുന്ന സ്ഥലമാണ് കല്ലേറ്റുംകര എന്നറിയപ്പെടുന്നത്. ഇന്നത്തെ ഇരിങ്ങലക്കുട റെയില്‍വേസ്റ്റേഷന്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നുവത്രെ പ്രസ്തുത ശിക്ഷ നടപ്പിലാക്കിയിരുന്നത്. അതിനടുത്തുതന്നെ ഒരു കുതിരപന്തിയുമുണ്ടായിരുന്നവെന്നുവത്രെ. ഇരിഞ്ഞാലക്കുട (കല്ലേറ്റുകര) തീവണ്ടിയാപ്പീസിനു സമീപം സ്ഥിതി ചെയ്യുന്ന ഇരിങ്ങാലപ്പിള്ളി ഇല്ലവും ഭഗവതിക്ഷേത്രവും പ്രാചീനത ഏറെയുള്ളതാണ്. ആധുനികഗണിതശാസ്ത്രത്തിന് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയ സംഗമഗ്രാമമാധവന്‍ എന്ന ഗണിതശാസ്ത്രജ്ഞന്‍ ഇരിങ്ങാലപ്പിളളി ഇല്ലത്തുകാരനായ മാധവന്‍ നമ്പൂതിരിയാണ്. ഗോളവിത്ത് എന്ന അപരനാമത്തിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. വൃത്തത്തിന്റെ പരിധിയും വ്യാസവും തമ്മിലുള്ള ബന്ധത്തിന്റെ സൂത്രവാക്യം, പൈയുടെ വില കൃത്യമായി കണക്കാക്കുന്ന സൂത്രവാക്യം എന്നിവ ആദ്യമായി ലോകത്തിനു സംഭാവന ചെയ്തത് ഇദ്ദേഹമാണ്. വേണ്വാരോഹം, ചക്രവാക്യനി എന്നിവയാണ് അദ്ദേഹം രചിച്ച പ്രധാന ഗ്രന്ഥങ്ങള്‍. ആര്യഭട്ടന്റെ പ്രധാന അനുനായിയായിരുന്നു അദ്ദേഹം. കേരളത്തിലെ ക്രിസ്ത്യാനികളുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒരു പ്രാചീന ചരിത്രരേഖയാണ് താഴെക്കാട് പള്ളി ശിലാശാസനം. രാജ്യസിംഹപെരുമാള്‍ എന്ന ചേരരാജാവ് ഇവിടെ കുടിയേറിയ മണിഗ്രാമക്കാരായ ചാത്തന്‍, വടുകന്‍, ഇരവികൊത്തന്‍ എന്നീ ക്രിസ്ത്യാനികള്‍ക്ക് സ്ഥലവും കച്ചവടത്തിനുള്ള അവകാശവും അനുവദിച്ചുകൊടുത്തതിന്റെ രേഖയാണിത്. ഉദ്ദേശം 8-10 ശതാബ്ദത്തിലേതാണ് ഈ രേഖയെന്ന് ചരിത്രഗവേഷകര്‍ പറയുന്നു. താഴെക്കാട് വാസുപുരം ക്ഷേത്രത്തിലുള്ള പുരാരേഖകള്‍ ഇനിയും വ്യാഖ്യാനപ്പെടാന്‍ ബാക്കി നില്‍ക്കുന്നു. 600 കൊല്ലത്തിലധികം പഴക്കമുള്ള വട്ടെഴുത്തുലിപിയില്‍ എഴുതപ്പെട്ടതാണ് പ്രസ്തുതശിലാലിഖിതം. പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തുഭ്രാന്തന്‍ പ്രതിഷ്ഠിച്ചതാണെന്നു വിശ്വസിക്കപ്പെടുന്ന നാറാണത്തു മഹാവിഷ്ണു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഇവിടെ കാണാം. നാറാണത്തുകുളവും നാറാണത്തുപാടവും ഇദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്നു. ശ്രീനാരായണഗുരു നാറാണത്തുപാടത്തിന്റെ കിഴക്കുള്ള ഇടക്കുഴി പ്രദേശത്തെ പാറക്കുട്ടങ്ങളിലും ഗുഹകളിലും ധ്യാനനിരതനായി കഴിച്ചുകൂട്ടിയിട്ടുണ്ടെന്നു പഴമക്കാര്‍ പറയുന്നു. കൊമ്പിടിഞ്ഞാമാക്കല്‍പറമ്പി റോഡിനു സമീപത്താണ് ടിപ്പുസുല്‍ത്താന്റെ പടയോട്ടകാലത്ത് പടയാളികള്‍ തമ്പടിച്ച മുട്ടത്തൂര്‍കുന്ന്. സുല്‍ത്താനും സൈന്യവും ഇരുന്നിടത്തുണ്ടായിരുന്ന ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് നാശനഷ്ടങ്ങള്‍ ഉണ്ടായിയെന്നും അതിനുശേഷമാണ് കൊമ്പൊടിഞ്ഞ ആലൂക്കല്‍ എന്നും തുടര്‍ന്ന് കൊമ്പൊടിഞ്ഞാമാക്കല്‍ എന്നും ഈ പ്രദേശം അറിയപ്പട്ടത്. താഴെക്കാട് 1923 വരെ ചാലക്കുടി വില്ലേജിലാണ് ഉള്‍പ്പെട്ടിരുന്നത്. പ്രാചീനകേരളത്തിലെ 63 ദേശങ്ങളിലൊന്നായ ഇരിങ്ങാലക്കുടയില്‍ ഉള്‍പ്പെട്ടതായിരുന്നു ആളൂര്‍ പഞ്ചായത്തില്‍ പെടുന്ന പ്രദേശങ്ങള്‍. കൊച്ചിയിലെ മന്ത്രിയായിരുന്ന പറമ്പി ലോനപ്പന്റെ കാലത്ത് ആരംഭിച്ച റോഡിന് അദ്ദേഹത്തിന്റെ സ്മാരകമായി പറമ്പി റോഡ് എന്ന് ജനങ്ങള്‍ പേരിട്ടു. മാള-തൃശൂര്‍ റോഡും ഇരിങ്ങാലക്കുട-ചാലക്കുടി എഴുന്നള്ളത്ത് പാത റോഡും ചേരുന്ന പ്രദേശമാണ് പറമ്പിറോഡെന്ന് ഇന്നറിയപ്പെടുന്നത്. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നിന്നും കൂടപ്പുഴയിലേക്ക് ആറാട്ട് പോകുന്ന വഴിയാണ് എഴുന്നള്ളത്തുപാത. 1959-ലെ വിമോചന സമരം ആളൂര്‍ പഞ്ചായത്തിലെ കുഴിക്കാട്ടുശ്ശേരി കാരൂര്‍ ഭാഗങ്ങളില്‍ അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ശ്രീദേവിനിഘണ്ടു കര്‍ത്താവായ കരുണാകരമേനോന്‍, ഗ്രന്ഥകാരനായ പ്രൊഫ.എ.സി.വാസു, സ്വാതന്ത്ര്യസമരസേനാനിയും ഐ.എന്‍.എ ഭടനുമായ ഇ.എ.കുമാരന്‍ തുടങ്ങിയവര്‍ ഈ പഞ്ചായത്തുനിവാസികളാണ്. പ്രായപൂര്‍ത്തിവോട്ടവകാശം നിലവില്‍ വരുന്നതിനുമുമ്പ്, ഗവണ്‍മെന്റ് നോമിനേഷന്‍ വഴി ഭരണസമിതിയെ നിശ്ചയിക്കുകയായിരുന്നു പതിവ്. കരംകൊടുക്കുന്നവര്‍ക്ക് മാത്രം വോട്ടവകാശമുണ്ടായിരുന്ന കാലഘട്ടമുണ്ടായിരുന്നു. തിരു-കൊച്ചിയില്‍ ആദ്യമായി നിലവില്‍ വന്ന പഞ്ചായത്തുകളില്‍ ഒന്നാണ് ആളൂര്‍പഞ്ചായത്ത്. ആദ്യ പഞ്ചായത്തുപ്രസിഡന്റ് തോട്ടപ്പിള്ള തോമന്‍ കുഞ്ഞപ്പാലുവാണ്. പിന്നീട് പ്രസിഡന്റായി അധികാരമേറ്റത് വില്ലേജ് കോര്‍ട്ട് ജഡ്ജിയും പൊതുകാര്യ പ്രസക്തനുമായിരുന്ന വര്‍ഗീസ്.എ.അംബൂക്കനായിരുന്നു. പ്രായപൂര്‍ത്തിവോട്ടവകാശം നിലവില്‍ വന്നതിനുശേഷം നടന്ന ആദ്യതെരഞ്ഞടുപ്പില്‍ ഇ.സി.അയ്യപ്പക്കുട്ടി, ഇ.എം.കുഞ്ഞിക്കോരന്‍, എം.ഗോവിന്ദമേനോന്‍, എന്‍.സി.അന്തോണി, കെ.എ.കൊച്ചപ്പു, പി.വി.തോമസ്, പി.പരമേശ്വരമേനോന്‍, കെ.കുഞ്ഞിരാമന്‍, ടി.ഒ.ആന്റണി എന്നിവര്‍ വിജയികളായി. പി.പരമേശ്വര മേനോനായിരുന്നു പ്രസിഡണ്ട്.